കൊച്ചി: എല്ലാ മാസവും ജനങ്ങളുടെ പാരാതികൾക്കു കോർപറേഷനിൽ തന്നെ പരിഹാരമുണ്ടാക്കുമെന്നു കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ. മേയറും ഡെപ്യൂട്ടി മേയറും അടങ്ങുന്ന ഭരണസമിതി നിശ്ചിത ദിവസങ്ങളിൽ ജനങ്ങളെ കേൾക്കുമെന്നും അവർ പറഞ്ഞു. എറണാകുളം ടൗൺഹാളിൽ ഫയൽ അദാലത്ത്, ടോക്ക് വിത്ത് മേയർ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ.
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്ക് നഗരസഭയുമായി ബന്ധപ്പെട്ട ഒട്ടേറെ പരാതികൾ എത്തുന്നുണ്ട്. കാലതാമസം ഒഴിവാക്കാൻ നഗരസഭാ തലത്തിൽ തന്നെ പരമാവധികം പരാതികൾക്ക് തീർപ്പുണ്ടാക്കും.
ടോക്ക് വിത്ത് മേയർ പദ്ധതിയിൽ നാളത്തെ കൊച്ചിയെ സംബന്ധിച്ചുള്ള ആശയങ്ങളും നിർദേശങ്ങളും പങ്കുവയ്ക്കാം. മൂന്നു മാസത്തിലൊരിക്കൽ അദാലത്ത് സംഘടിപ്പിക്കും. ടോക്ക് വിത്ത് മേയർ എല്ലാ മാസവും മുടങ്ങാതെ നടക്കും. വികസനക്കുതിപ്പിലേക്ക് കൊച്ചിയെ നയിക്കാൻ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും മേയർ അഭ്യർഥിച്ചു.
ഡപ്യൂട്ടി മേയർ ദീപക് ജോയ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ആന്റണി പൈനുതറ, ഷാകൃത സുരേഷ്ബാബു, ടി.കെ. അഷ്റഫ്, പി.എം. നസീമ, കെ.എ. മനാഫ്, ജിസ്മി ജെറാൾഡ്, നഗരസഭ സെക്രട്ടറി പി.എസ്. ഷിബു, അഡീഷണൽ സെക്രട്ടറി എൽ.എസ്. സജി എന്നിവർ പ്രസംഗിച്ചു.
അദാലത്തിൽ 662 അപേക്ഷകൾ
ഇന്നലെ ടൗൺഹാളിൽ നടന്ന ഫയൽ അദാലത്തിൽ പരിഗണിച്ചത് 662 അപേക്ഷകൾ. ഇതിൽ പിഎംഎവൈ യുമായി ബന്ധപ്പെട്ട് 450 ലേറെ അപേക്ഷകളെത്തി. റവന്യൂ, ഹെൽത്ത്, ബിൽഡിംഗ് പെർമിറ്റ് , ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള വിഭാഗവുമായി ബന്ധപ്പെട്ട പരാതികളും ലഭിച്ചു. ഇന്നലെ നേരിട്ട് ലഭിച്ച അപേക്ഷകൾ ഒഴികെയുള്ള എല്ലാ പരാതികളും തീർപ്പാക്കാൻ കഴിഞ്ഞെന്നു മേയർ അറിയിച്ചു. അദാലത്ത് ദിവസം ലഭിച്ച അപേക്ഷകളിലും ഉടൻ തീർപ്പുണ്ടാക്കുമെന്നും അവർ പറഞ്ഞു.